- രാജകുമാരി അമ്മെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ
Rajakumari
രാജകുമാരി ദൈവമാതാ പള്ളിയുടെ ചരിത്രം ഈ പ്രദേശത്തിൻ്റെ കുടിയേറ്റ ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നതാണ് . രാജകുമാരി പള്ളിയിൽ എത്തുന്ന ഭക്ത ജനങ്ങൾക്ക് ഈ തീർത്ഥാടന ദേവാലയത്തെ അറിയാൻ ആഗ്രഹമുണ്ട് എന്ന തിരിച്ചറിവാണ് എഴുത്തുകാരന് ഈ പള്ളിയുടെ ചരിത്രം കുറിക്കാൻ പ്രേരണയായത് ..
അമല മനോഹരിയായ പരിശുദ്ധ അമ്മയുടെ അപദാനങ്ങള്‍ അവിരാമമുയരുന്ന ഹൈറേഞ്ചിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് രാജകുമാരി ദൈവമാതാ ദൈവാലയം. ഈ ഇടവകയുടെ ചരിത്രത്തിന്റെ ഇടനാഴിയിലൂടെ ഒരു ഹ്രസ്വസഞ്ചാരമാണീ കുറിപ്പ്. ഈ ചരിത്രക്കുറിപ്പ് ഈ പ്രദേശത്തിൻ്റെ കുടിയേറ്റചരിത്രത്താൽ പിൻതാങ്ങി മുന്നോട്ടു നീങ്ങുന്നതാണ്. ഇത് കേവലം ഒരു ഇടവകയുടെ ചരിത്രം എന്നതിനേക്കാള്‍ ഈ നാടിന്റേയും ഈ നാടിനെ ഇന്നിന്റെ രൂപഭാവങ്ങളിലെത്തിച്ച നിസ്വാര്‍ത്ഥമതികളുടെയും ചരിത്രമാണ്. ഒരു കാട് നാടായി മാറിയതിന്റേയും ഒരു ഇടവക ദൈവാലയം ഈ നാടിന്റെ അനുഗ്രഹസ്രോതസ്സായി പരിണമിച്ചതിന്റെയും ചരിത്രം. ഈ ചരിത്രമറിയുമ്പോള്‍ നാം അറിയുന്നതും നാമറിയേണ്ടതും നാളിതുവരെ നമ്മെ നയിച്ച നല്ലവനായ ദൈവത്തെയാണ്; ഒപ്പം ദിവ്യസുതനെ തന്റെ കരങ്ങൾവഴി ഈ ലോകത്തിലേക്കു നല്‍കുന്ന അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന്റെ ശക്തിയും സ്‌നേഹത്തിന്റെ മാധുര്യവും ആണ്.
ഇടുക്കി ജില്ലയില്‍ ദേവികുളം റവന്യൂ ഡിവിഷനില്‍, ഉടുംമ്പന്‍ചോല താലൂക്കില്‍, രാജകുമാരി പഞ്ചായത്തില്‍ ഉള്‍പ്പെട്ടതും കൊച്ചി- മധുര ദേശീയപാതയില്‍ അടിമാലിയില്‍ നിന്നും തിരിഞ്ഞ് കല്ലാര്‍കുട്ടിവഴി, വെള്ളത്തൂവല്‍, പൊന്മുടി രാജാക്കാടുവഴി 38 കിലോമീറ്റര്‍ ദൂരത്തിലും കൊച്ചി- മധുര ദേശീയ പാതയിൽ പൂപ്പാറയില്‍ നിന്നും തിരിഞ്ഞ് മുരിക്കുംതൊട്ടി, കുരുവിളാസിറ്റി വഴി 8 കിലോമീറ്റര്‍ ദൂരത്തിലും കൊച്ചി-മധുര ഹൈവേ 49 ല്‍ ഇരുട്ടുകാനത്ത് തിരിഞ്ഞ് ആന ച്ചാല്‍, കുഞ്ചിത്തണ്ണി, എല്ലക്കല്ല്, രാജാക്കാടുവഴി 330 കിലോമീറ്റര്‍ മൊട്ടക്കുന്നുകളാല്‍ നിബിഡമായ ഏലം, കുരുമുളക്, കാപ്പി, വാനില, കൊക്കോ എന്നീ നാണ്യവിളകളാല്‍ സമ്പന്നമായ, ജല സ്രോതസ്സുകള്‍ നിറഞ്ഞ പ്രകൃതി രമണീയമായ സ്ഥലമാണ് രാജകുമാരി. ഈ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി രാജകുമാരി ടൗണും ടൗണില്‍നിന്നും 1 കിലോമീറ്റര്‍ ദൂരത്തില്‍ രാജകുമാരി ദൈവമാതാ പളളിയും പള്ളിയോടനുബന്ധിച്ച് ഹോളിക്യൂന്‍സ് യൂപി സ്‌കൂളും സ്ഥിതി ചെയ്യുന്നു.
1950 കാലഘട്ടത്തിൽ, കൊടും തണുപ്പും കോടമഞ്ഞും രാപകല്‍ പെയ്തുകൊണ്ടിരുന്ന കാറ്റു നിറഞ്ഞ പ്രദേശമായിരുന്നു രാജകുമാരി. 1950 നു മുമ്പ് ഖജനാപ്പാറ, ബി ഡിവിഷന്‍ മഞ്ഞക്കുഴി എന്നീ സ്ഥലങ്ങളില്‍ പാണ്ടി രാജ്യത്തുനിന്നുള്ള പാണ്ടിക്കാരും ഏലം കൃഷി നടത്തിയിരുന്നു. അന്ന് ഏലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്നത് തമിഴ് നാട്ടില്‍നിന്നുവന്ന തൊഴിലാളികളായിരുന്നു. അവര്‍ക്ക്, ചോളം, കപ്പ എന്നിവ പടിക്ക് അളന്ന് കങ്കാണിമാര്‍ കൂലിയായി കൊടുത്തിരുന്നു. ഇരുട്ടുകാനത്ത് ബസ് ഇറങ്ങി തോക്കുപാറ, അനച്ചാല്‍വഴി, എല്ലക്കല്ലില്‍ വിശ്രമിച്ച് മുല്ലക്കാനം, വലിയകണ്ടം, പഴയ വിടുതി, അരിവിളംചാല്‍ വഴി പന്നിയാര്‍ പുഴ കടന്നാണ് രാജകുമാരിയില്‍ എത്തിയിരുന്നത്. ആനയും മറ്റു കാട്ടുമൃഗങ്ങളും നടന്നിരുന്ന ചാലുകളാണ് ആളുകള്‍ നടപ്പുവഴിയായി ഉപയോഗിച്ചിരുന്നത്. കോതമംഗലം, അടിമാലി, മൂന്നാര്‍വഴി ശാന്തന്‍പാറയ്ക്ക് ഒരു ബസ് ഉണ്ടായിരുന്നെങ്കിലും പൂപ്പാറ ബസ് ഇറങ്ങി രാജകുമാരിക്ക് വരാമെന്ന് ആദ്യ കുടിയേറ്റക്കാര്‍ അറിഞ്ഞിരു ന്നില്ല. പൂപ്പാറ, തെയ്‌ലതോട്ടങ്ങള്‍ കഴിഞ്ഞ് മുരിക്കുംതൊട്ടി ഭാഗത്തേക്ക് വഴിയോ ജനവാസമോ ഇല്ലായിരുന്നു.
1950-ലെ ഈസ്റ്റര്‍ കഴിഞ്ഞ് കുരിശിങ്കല്‍ ഓനച്ചന്‍, കപ്യാരുമലയില്‍ വര്‍ക്കി, കൈമ്പളാട്ടു കുര്യാച്ചന്‍, പടിഞ്ഞാറേക്കുടി പാപ്പു, മത്തായിപ്പിള്ള പൗലോസ്, ആര്‍. എം പൗലോസ് എന്നിവരാണ് രാജകുമാരിയില്‍ ആദ്യമായി കുടിയേറിയെത്തിയത്. ആദ്യദിനങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നും കൊടും തണുപ്പില്‍നിന്നും രക്ഷപെടുവാന്‍ മരത്തിന്റെ ചുവട്ടില്‍ തീ കത്തിച്ചു കഴിച്ചു കൂട്ടി. ഒരു വര്‍ഷക്കാലം പിന്നിട്ടപ്പോള്‍ ടിയാന്‍മാരുടെ സഹകരണത്തോടെ പാല, തൊടുപുഴ, കോതമംഗലം എന്നീ പ്രദേശങ്ങളില്‍നിന്നായി കുടിയേറിയ ആളുകൾ രാജകുമാരിയുടെ പല ഭാഗങ്ങളിലായി സ്ഥലം വെട്ടിപ്പിടിച്ചു ഏറുമാടങ്ങളില്‍ താമസമുറപ്പിച്ചു. പിന്നീട് ട്രഞ്ച് വെട്ടിയുണ്ടാക്കി അതിനുള്ളില്‍ വീടുവെച്ച് താമസം തുടങ്ങി. മലമ്പനി, മലേറിയ, കോളറ മുതലായ രോഗങ്ങള്‍ ആ സമയത്ത് ജനങ്ങളെ വലച്ചിരുന്നു. തുടര്‍ന്ന് കാടുവെട്ടിത്തെളിച്ച് ചുട്ടുകിളച്ചൊരുക്കിയ ഭൂമിയില്‍ വിരിപ്പ്, മധുരക്കിഴങ്ങ്, കപ്പ, തെരുവ, പുല്ല്, എന്നിവയും നാമമാത്രമായി ചിലര്‍ ചതുപ്പുകള്‍ കിളച്ചുനിരത്തി കടുപ്പുകളുണ്ടാക്കി നെല്ലും കൃഷി ചെയ്തു . രാജകുമാരിയില്‍ ഉണ്ടായിരുന്ന ഇരുപത്തഞ്ചോളം കത്തോലിക്കാ കുടുംബങ്ങൾക്ക് ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുവാനോ, മരണം സംഭവിച്ചാല്‍ മതാചാരപ്രകാരം ശവസംസ്‌കാരം നടത്താനോ, ഒരു സ്ഥലമോ വൈദീകനോ രാജകുമാരിയില്‍ അക്കാലത്ത് ഇല്ലായിരുന്നു. അതിന് പരിഹാരം കാണാന്‍ ഇവിടുത്തെ ദൈവവിശ്വാസികള്‍ അന്നത്തെ കൂമ്പന്‍പാറ പള്ളി വികാരി ബഹു. പിട്ടാപ്പിള്ളില്‍ സഖറിയാസച്ചനെ എല്ലക്കൽ പള്ളിയില്‍ ചെന്നുകണ്ട് രാജകുമാരിയില്‍ പള്ളിയില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ ഇവിടെ സന്ദര്‍ശിക്കുകയും പ്രകൃതിഭംഗിയാല്‍ നിറഞ്ഞ ഇപ്പോഴത്തെ സ്ഥലം പള്ളി പണിയാന്‍ ഉചിതമാണെന്ന് കണ്ടെത്തുകയും ചെയ്തു.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അടങ്ങാത്ത ആവേശമായി കൊടുംതണുപ്പും, നൂല്‍മഴയും, ആനശല്യവും, വിശപ്പും വകവയ്ക്കാതെ വിശ്വാസികളായ മിടുമിടുക്കന്മാരായ യുവാക്കള്‍ കൈയ്യും മെയ്യും മറന്ന് പളളിക്കുള്ള പണികൾ ആരംഭിച്ചു. ആദ്യദിനം ട്രഞ്ച് കുഴിക്കാന്‍ തുടങ്ങി. ഒരു മാസത്തെ കഠിനാദ്ധ്വാനത്തിൻ്റെ ഫലമായി ട്രഞ്ച് പണി പൂര്‍ത്തീകരിച്ചു.
അത്യുത്സാഹത്തോടെ പളളിയുടെ പണി ആരംഭിച്ചു. കുറച്ചുപേര്‍ കാട്ടുമരം വെട്ടിവീഴ്ത്തി മഴു ഉപയോഗിച്ച് വെട്ടി അറച്ച് ഉത്തരവും മോന്തായവും ഉണ്ടാക്കിയപ്പോള്‍, മറ്റുചിലര്‍ ചേര്‍ന്ന് ഈറ്റയും ചെറുമരങ്ങളും വാരിക്കും കഴുക്കോലിനുംവേണ്ടി തയ്യാറാക്കി. കാട്ടുവള്ളി കെട്ടാനായി ഉപയോഗിച്ച്, പോതപപ്പുല്ലുകൊണ്ട് മേഞ്ഞ് മറച്ചുകെട്ടി ആദ്യ പള്ളിക്ക് രൂപം നല്കി. കാട്ടുകമ്പുകൊണ്ട് കുറ്റിയുണ്ടാക്കി മണ്ണില്‍ നാട്ടി അതില്‍ കാട്ടുകമ്പുകള്‍ നിരത്തി അതിനു മുകളില്‍ പോതപപ്പുല്ലു നിരത്തി അള്‍ത്താരനിര്‍മ്മിച്ചു . രാജകുമാരിയില്‍ പള്ളി സ്ഥാപിക്കുന്നതിനെപ്പറ്റി അന്നത്തെ എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത ആയിരുന്ന അഗസ്തീനോസ് കണ്ടത്തില്‍ പിതാവിനെ സഖറിയാസ് പിട്ടാപ്പിള്ളിലച്ചന്റെ നേതൃത്വത്തില്‍ ഇവിടുത്തെ ഏതാനും ആള്‍ക്കാര്‍ എറണാകുളത്ത് ചെന്നുകണ്ടു സംസാരിച്ചപ്പോള്‍ ആരുടെ നാമത്തില്‍ പള്ളി സ്ഥാപിക്കുമെന്നും വേങ്ങാസിററിക്ക് എന്തു സ്ഥലപ്പേരു കൊടുക്കുമെന്നും ചോദ്യമുയർന്നു. പള്ളി മാതാവിന്റെ നാമത്തിലാണെന്ന് ഏകസ്വരത്തോടെ പറഞ്ഞെങ്കിലും ഒരു സ്ഥലനാമം പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അടുത്തുള്ള സ്ഥലങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ കാഞ്ഞിരപ്പിള്ളി തമ്പിയുടെ വക രാജ്കുമാര്‍ എന്നൊരു എസ്റ്റേറ്റ് ഉണ്ടെന്ന് അച്ചന്റെ കൂടെയുള്ളവര്‍ പറഞ്ഞു. ഉടന്‍തന്നെ ആഗസ്തീനോസ് മെത്രാപ്പോലീത്ത പറഞ്ഞു: എങ്കില്‍ അവിടം 'രാജകുമാരി' ആയിക്കൊള്ളട്ടെ.
പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമധേയത്തിൽ രാജകുമാരിയായി അറിയപ്പെടാൻ വേണ്ടി, അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കാൻവേണ്ടി 1955 ഡിസംബർ 25-ാം തീയതി കിഴക്കിന്‍റെ മെത്രാൻ എന്നറിയപ്പെടുന്ന ബഹു. പിട്ടാപ്പിള്ളിൽ സഖറിയാസ് അച്ചൻ പള്ളി വെഞ്ചിരിച്ച് രാജകുമാരിയുടെ പുതുമണ്ണിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട് ദൈവാലയത്തിനു രാജകുമാരി ദൈവമാതാ പള്ളി എന്ന് പേര് നൽകി. അടുത്ത വർഷം തന്നെ പള്ളിയോട് ചേർന്ന് ഒരു പള്ളിമേടയുടെ പണി തുടങ്ങി. ഇഷ്ടികപെട്ടി ഉണ്ടാക്കി മണ്ണുകുഴച്ചു ഇഷ്ടിക പിടിച്ചുണക്കി അതുകൊണ്ട് ഭിത്തി കെട്ടി വികാരിയച്ചന് താമസിക്കാൻ പള്ളിമുറിയുടെ പണിയും തീർത്തു. ഏറെ താമസിയാതെ പള്ളിയുടെ പുല്ലുമറ നീക്കി ഇഷ്ടിക പിടിച്ച് അരഭിത്തി കെട്ടി. തുടർന്ന് സ്ഥിരം വികാരിക്കുവേണ്ടിയുള്ള ശ്രമവും നടത്തിക്കൊണ്ടിരുന്നു.
1955 ൽ രാജകുമാരി ഇടവക സ്ഥാപിക്കുമ്പോൾ രാജകുമാരി എറണാകുളം അതിരൂപതയുടെ കീഴിൽ ആയിരുന്നു. അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ആഗസ്തിനോസ് കണ്ടത്തിൽ മെത്രാപ്പോലീത്തയുടെ പരിപാലനയും സഹായസഹകരണവും ഉണ്ടായ കാര്യം നന്ദിയോടെ സ്മരിക്കുന്നു. 1956 ജൂലൈ 29 ന് 12 -ാം പീയൂസ് മാർപാപ്പ എറണാകുളം അതിരൂപതയെ വിഭജിച്ച് കോതമംഗലം രൂപത ഉണ്ടാക്കി. മാർ മാത്യു പോത്തനാമുഴി അഭിഷിക്തനായി. ബഹു. പയ്യമ്പിള്ളിൽ ആന്‍റണി അച്ചനും ബഹു. വള്ളമറ്റം ജോൺ അച്ചനും രാജാക്കാട്ട് നിന്നും രാജകുമാരിയിലെത്തി ബലി അർപ്പിക്കുകയും വിശ്വാസികളുടെ ആവശ്യാനുസരണം കൂദാശകൾ പരികർമ്മം ചെയ്യുകയും ചെയ്തിരുന്നു. ബഹു. കുഴികണ്ടത്തിൽ ജോസഫച്ചൻ 1957 ഏപ്രിൽ മുതൽ 1958 മാർച്ച് വരെ രാജകുമാരി ഇടവകയുടെ ആദ്യ വികാരിയായി സേവനം ചെയ്തു . അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസത്തിനുവേണ്ട സൗകര്യം ഇല്ലാത്തതുകൊണ്ട് സ്കൂൾ ആരംഭിക്കാൻവേണ്ടി പൗലോസ് പടിഞ്ഞാറേക്കുടി പള്ളിക്ക് ദാനമായി കൊടുത്ത സ്ഥലത്ത് തറകെട്ടി. അതിനുശേഷം കുഴികണ്ടത്തിലച്ചൻ സ്ഥലം മാറിപ്പോയി. ആ സ്വപ്നം പൂവണിയാതെ അവശേഷിച്ചു. 1958 മാർച്ച് 1 മുതൽ മെയ് 31 വരെ ബഹു. കാക്കനാട്ട് മാത്യു അച്ചൻ സേവനമനുഷ്ഠിച്ചു .
1958 മെയ് 31 മുതൽ ജൂലൈ 3 വരെ ബഹു. പിണക്കാട്ട് ജോൺ അച്ചൻ കോതമംഗലത്തുനിന്ന് വന്ന് ബലി അർപ്പിച്ചിരുന്നു. അതിഭയങ്കര കാറ്റും മഴയും മൂലം സങ്കീർത്തിയിൽ വി . ബലി അർപ്പിച്ച കാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിലെല്ലാം ഇവിടെ സെപ്റ്റംബർ 7 , 8 എന്നീ തീയതികളിൽ എട്ടുനോമ്പും പരിശുദ്ധ കന്യകാമറിയത്തിന്‍റെ പിറവി തിരുനാളും ഭക്തിപൂർവ്വം ആഘോഷിച്ചിരുന്നു. 1958 ജൂലൈ 5-ാം തീയതി ബഹു. മുണ്ടയ്ക്കൽ ജോസഫ് അച്ചൻ വികാരിയായി ചുമതലയേറ്റു. 1959 ജനുവരിയിൽ പുതിയ പള്ളിമേടയുടെ പണി ആരംഭിച്ച് 1959 ആഗസ്റ്റ് 20 ന് പണി പൂർത്തീകരിക്കുകയും ചെയ്തു. ബഹു. മാത്യു കുന്നത്ത്, ബഹു. സെൻസിലാവൂസ് നെടുമ്പുറം എന്നീ വൈദീകരുടെ സാന്നിദ്ധ്യത്തിൽ പള്ളിമേട വെഞ്ചിരിച്ചു.
1959 ഒക്ടോബർ 12 -ാം തീയതി വികാരിയച്ചന്‍റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങൾ ഇന്നുള്ള പുതയൽപ്പാറ - രാജാക്കാട് റോഡുവെട്ടാനാരംഭിച്ചു. ഏറെ താമസിയാതെ പന്നിയാർ പുഴയ്ക്ക് കുറുകെ ഒരു തടിപ്പാലം നിർമ്മിച്ചു. 1960 മെയ് 24 ന് പുതിയ പള്ളിക്ക് ബഹു. വികാരിയച്ചൻ തറക്കല്ല് വെഞ്ചിരിച്ചുകൊണ്ട് പണി ആരംഭിച്ചു. പേർഷ്യൻ വാസ്തുശില്പശൈലിയും കേരളീയ വാസ്തുശില്പകലയും സമന്വയിപ്പിച്ചുകൊണ്ട് പ്ലാൻ തയ്യാറാക്കിയത് ശ്രീ. കെ.സി. മൈക്കിൾ ആണ്. പള്ളിപണിക്ക് ഇടവകക്കാർ കല്ല്, തടി എന്നീ സാധനങ്ങൾ തലചുമടായി എത്തിച്ചിരുന്നു. മറ്റു പണികളും ശ്രമദാനമായി ചെയ്തിരുന്നു . സാമ്പത്തികമായി ഇടവകക്കാർ പിന്നോക്കമായിരുന്നെങ്കിലും ഇടവകക്കാർക്ക് പിരിവ് തുക നിശ്ചയിച്ച് കൊടുത്തിരുന്നു. അന്നത്തെ മുഖ്യ വരുമാന മാർഗ്ഗം തെരുവ പുല്ലുകൃഷിയായിരുന്നു. ഒരു ചെമ്പു പുല്ലുവാറ്റുമ്പോൾ പള്ളിക്ക് അര ഔൺസ് തൈലം കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ആഴ്ചയിൽ ഒരിക്കൽ വീടുവീടാന്തരം കയറി പ്രതിഫലം പറ്റാതെ പുൽതൈലം പിരിച്ചിരുന്നത് കല്ലോലിക്കൽ മത്തായി ചേട്ടൻ ആയിരുന്നു. മറ്റു കൃഷികളുടെ ഓഹരികളും ഇടവകക്കാർ ഉദാരമായി പള്ളിക്ക് നൽകിയിരുന്നു. 1962 ജനുവരി 3 -ാം തീയതി പള്ളി പണി പൂർത്തീകരിച്ചു. കൂദാശാകർമ്മം നിർവഹിച്ചത് കോതമംഗലം രൂപത മെത്രാൻ അഭിവന്ദ്യ മാർ മാത്യു പോത്തനാമുഴി പിതാവാണ്. അക്കാലത്ത് ഹൈറേഞ്ചിലെ ഏറ്റവും മനോഹരമായ ദൈവാലയമായിരുന്നു രാജകുമാരി ദൈവമാതാപള്ളി. പള്ളി പണിയാൻവേണ്ടി ഉദാരമായി സഹായിച്ച ജർമ്മനിയിലെ വൈദീകനായ റവ. ഫാ. ഹെർമൻ ക്യൂനും അദ്ദേഹത്തിന്‍റെ സഹോദരി മിസ്. മാർഗരീത്തയും അഭിവന്ദ്യ പിതാവിനോടൊപ്പം വന്നിരുന്നു. ബഹു. ജോൺ വള്ളമറ്റം, ബഹു. പീറ്റർ കിഴക്കേടം, ബഹു. ജേക്കബ് തേവർപാടം, ബഹു. തോമസ് നെടുമ്പുറം, ബഹു. എബ്രഹാം പുളിയ്ക്കൽ, ബഹു. ജോസഫ് കക്കൂഴി, ബഹു. മാത്യു കുന്നത്ത് എന്നീ വൈദീകരും വെഞ്ചിരിപ്പുകർമ്മങ്ങളിൽ സംബന്ധിച്ചു. ജാതിമതഭേദമന്യേ ഈ നാട്ടുകാരായ ആളുകളുടെ ഉത്സവമായിരുന്നു പുതിയ പള്ളിയുടെ വെഞ്ചിരിപ്പ്. പള്ളി വെഞ്ചിരിപ്പിനോടനുബന്ധിച്ച് 'വലിയ മുക്കുവൻ' എന്ന നാടകം പള്ളിയങ്കണത്തിൽ നടത്തപ്പെട്ടു.
പരിശുദ്ധ അമ്മയുടെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ഒട്ടേറെ ചിത്രങ്ങളുണ്ടെങ്കിലും രാജകുമാരിയിലെ പരിശുദ്ധ അമ്മയുടെയും ഉണ്ണിയേശുവിന്‍റെയും തിരുസ്വരൂപം എടുത്തു പറയേണ്ടതാണ്. പരിശുദ്ധ 'അമ്മ തന്‍റെ ഏക ജാതനെ മനുഷ്യകുലത്തിന് നൽകുന്ന' ഒരു ദൃശ്യമാണത്. ഒരിക്കൽ ജോസഫ് അച്ചൻ തമിഴ്നാട്ടിൽ കൂടി യാത്ര ചെയ്തപ്പോൾ ഒരു സ്ത്രീ 'പിള്ളയില്ലാ തായ് എപ്പടി തായ് ആകും' (കുട്ടിയില്ലെങ്കിൽ ഒരു സ്ത്രീ എങ്ങനെ അമ്മയാകും) എന്ന് ചോദിക്കുന്നത് കേട്ടിരുന്നു. പുതിയ പള്ളിക്ക് തിരുസ്വരൂപം വാങ്ങുന്ന കാര്യം ചിന്തിച്ചപ്പോൾ ആ ഓർമ്മയിൽ നിന്നാണ് പരിശുദ്ധ അമ്മയും ഉണ്ണിയേശുവും ഒന്നിച്ചുള്ള ഒരു തിരുസ്വരൂപം വാങ്ങണമെന്ന് അച്ചൻ തീരുമാനിച്ചത്. ഇവിടെ വന്ന് പ്രാർത്ഥിക്കുന്ന ഓരോ വ്യക്തിയും ആ മകനെ കൈ നീട്ടി വാങ്ങി വാങ്ങി ഹൃദയത്തിൽ സ്വീകരിക്കുന്നു. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം അപേക്ഷിച്ചു മനസ്സുനൊന്തു പ്രാർത്ഥിക്കുന്ന എല്ലാവരും അനുഗ്രഹങ്ങളും, അടയാളങ്ങളും, അത്ഭുതങ്ങളും തിരുക്കുമാരനിൽനിന്നും പ്രാപിച്ചു ആത്മസംതൃപ്തിയോടെ പോകുന്നു . ആദ്യകാലങ്ങളിൽ അൾത്താര ശുശ്രൂഷിയായി സേവനം ചെയ്തിരുന്നത് തേക്കുംകാട്ടിൽ തൊമ്മൻചേട്ടൻ ആയിരുന്നു.
1962 ഫെബ്രുവരി 27 ന് സ്ഥലം വിലയ്ക്കു വാങ്ങിച്ച് കോൺവെന്‍റിന്‍റെ പണി ആരംഭിച്ചു. തിരുഹൃദയനാഥന്‍റെ അനുകമ്പാർദ് സ്നേഹവുമായി ഏതുമുക്കിലും മൂലയിലും ധീരമായി കടന്നുചെല്ലുന്ന തിരുഹൃദയസന്യാസിനികളാണ് സേവനത്തിനായി രാജകുമാരിയിലും എത്തിയത്. 1963 ജനുവരി 14 ന് അഭിവന്ദ്യ മാർ മാത്യു പോത്തനാമുഴി പിതാവ് കോൺവെന്‍റിന്‍റെ വെഞ്ചിരിപ്പുകർമ്മം നിർവ്വഹിച്ചു. കോൺവെന്‍റ് പണിക്ക് നേതൃത്വം കൊടുത്തത് ജോസഫ് അച്ചനാണ്. ഇരുപത്തിയേഴാമത്തെ വയസ്സിൽ രാജകുമാരി ദൈവമാതാ പള്ളിവികാരിയായി ഇവിടെ എത്തിയ ജോസഫ് അച്ചൻ 62 മാസക്കാലം ഇടവക വികാരിയായിരുന്നു. അച്ചൻ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരെയും ഉന്നതിയിലെത്തിക്കുകയും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്ന പ്രദേശത്തിന്‍റെ വളർച്ചയ്ക്കായി പല വികസന പദ്ധതികൾക്കും ദീർഘവീക്ഷണത്തോടെ തുടക്കമിടുകയും ചെയ്തു. ഈ കാടിനെ ഒരു നാടാക്കി മാറ്റാൻ അദ്ദേഹം ചെയ്ത സേവനം നിസ്തുലമാണ്. രാജകുമാരിയെ 5 വർഷംകൊണ്ട് അരനൂറ്റാണ്ടിന്‍റെ വളർച്ചയിലെത്തിച്ചുകൊണ്ട് ആത്മ സംതൃപ്തിയോടെ 1963 സെപ്റ്റംബർ 26 ന് അദ്ദേഹം നെടുങ്ങപ്ര പള്ളിയിലേക്ക് സ്ഥലം മാറി പോയി. അദ്ദേഹം തുടക്കമിട്ട മുന്നേറ്റം രാജകുമാരി ഇടവക ഇന്നും തുടരുന്നു .
1963 ൽ ബഹു. മുണ്ടയ്ക്കൽ മത്തായി അച്ചൻ (ഈശോ അച്ചൻ) വികാരിയായി സേവനം ആരംഭിച്ചു. ഇവിടുത്തെ കുടിയേറ്റ കർഷകരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യസം നൽകണമെന്ന ലക്ഷ്യത്തോടെ പഴയ പള്ളിയിൽ (ഷെഡ് പള്ളി) 1964 ൽ ഗവൺമെന്‍റ് അംഗീകാരമില്ലാത്ത ഒരു സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ നാലാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂളിന് ഗവൺമെന്‍റിൽനിന്നും അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമവും നടത്തിയിരുന്നു. സ്കൂൾ കെട്ടിടം പണിക്ക് കല്ല് ഇടവകക്കാർ ഞായറാഴ്ച കുർബാനക്ക് മുൻപായി തല ചുമടായി കൊണ്ടുവന്നിരുന്നു . അന്നത്തെ സ്കൂൾ കുട്ടികൾ ഉച്ചയ്ക്ക് ഊണിനു വിടുന്ന സമയത്ത് മഞ്ഞക്കുഴിതോട്ടിൽ നിന്നും മണൽ ചുമന്ന് കൊണ്ടുവന്നിരുന്നു. ഇതിന് കുട്ടികൾക്ക് നേതൃത്വം കൊടുത്തിരുന്നത് കോടിക്കര കുഞ്ഞേട്ടൻ ആയിരുന്നു. 1967 ആഗസ്റ്റ് 15 ന് സ്കൂൾ വെഞ്ചിരിച്ചു. 1969 ഏപ്രിൽ പതിനാറാം തീയതി ബഹു. മത്തായി അച്ചൻ ജോസ്‌ഗിരി പള്ളിയിലേക്ക് സ്ഥലം മാറി പോയി. തുടർന്ന് 1969 മുതൽ ജനങ്ങളുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിനായി യത്നിച്ച ബഹു. ഫിലിപ്പ് കുന്നേക്കാട്ടിലച്ചൻ 1971 ൽ ഇഞ്ചത്തൊട്ടി ഇടവകയിലേക്ക് സ്ഥലം മാറി പോയി. 1971 മുതൽ 75 വരെ ബഹു. തോമസ് നമ്പേലിൽ അച്ചൻ സേവനം ചെയ്ത കാലത്താണ് ഈ പള്ളിയുടെ അടുത്ത് കിണർ നിർമ്മിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടത്. 1975 മുതൽ 79 വരെ ബഹു. അബ്രാഹം പെരുമ്പനാനിക്കലച്ചൻ വികാരിയായി സേവനം തുടങ്ങി. രാജകുമാരി ടൗണിൽ സ്ഥിതി ചെയ്യുന്ന കപ്പേളയുടെ നിർമ്മാണം പൂർത്തിയാക്കിയത് ബഹു. അബ്രാഹം അച്ചനാണ്. കപ്പേള നിർമ്മിക്കാൻ വേണ്ട സ്ഥലം പള്ളിക്ക് സംഭാവന നൽകിയത് പൗലോസ് പടിഞ്ഞാറേക്കുടിയിൽ ആണ്.
1977 സെപ്റ്റംബർ 7-)o തീയതി അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് കപ്പേളയുടെ വെഞ്ചിരിപ്പുകർമ്മം നിർവഹിച്ചു.1979 ൽ അച്ചൻ വെള്ളത്തൂവൽ പള്ളിയിലേക്ക് സ്ഥലം മാറി പോയി . 1979 ൽ ബഹുമാനപ്പെട്ട ജോസഫ് പുൽപ്പറമ്പിലച്ചൻ വികാരിയായി നിയമിക്കപ്പെട്ടു. രാജകുമാരി ആത്മീയവും, സാമൂഹികവും, സാംസ്കാരികവുമായി വളരെയേറെ വളർച്ച പ്രാപിച്ചത് ഇദ്ദേഹത്തിന്‍റെ കാലത്താണ്. കാര്യമായ കൃഷി ഇല്ലാതെ കാടുപിടിച്ചു കിടന്നിരുന്ന പള്ളിവക സ്ഥലത്തു കുരുമുളക്, ഏലം, കാപ്പി എന്നിവ കൃഷി ചെയ്യുകയും കാലിവളർത്തി ബയോഗ്യാസ് നിർമ്മിച്ച് (ഈ പ്രദേശത്ത് ആദ്യമായി ബയോഗ്യാസ് പ്ലാന്‍റ് നിർമ്മിച്ചത് രാജകുമാരി പള്ളിയിലാണ്) ജൈവകൃഷിയിൽ മാതൃക കാട്ടുകയും ചെയ്തു. ആ മാതൃക ഒട്ടേറെ കർഷകർ സ്വീകരിക്കുകയും ഇന്നും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു .
1982 ൽ മരിയൻ ജൂബിലി വർഷം പ്രമാണിച്ച് അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് രാജകുമാരി ഇടവകയെ ഹൈറേഞ്ചിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായി ഉയർത്തി. ആ വർഷം മുതൽ സമീപ പ്രദേശങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം എട്ടുനോമ്പുതിരുനാൾ സെപ്റ്റംബർ 1 മുതൽ 8 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കാൻ തുടങ്ങി.
1982 ൽ നമ്മുടെ പള്ളിയുടെ മാനേജ്മെന്‍റിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ദൈവമാതാ എൽ.പി സ്കൂളിന് ഗവൺമെന്‍റിൽ നിന്നും അംഗീകാരം ലഭിച്ചു. 1983 ൽ ഗവണ്മെന്‍റ് അംഗീകാരത്തോടുകൂടി ഹോളി ക്യൂൻസ് യു.പി സ്കൂളും ആരംഭിച്ചു. ഇന്നു പള്ളിക്ക് പടിഞ്ഞാറുവശത്തുള്ള സ്കൂൾ കെട്ടിടവും പള്ളിക്ക് തെക്കുവശത്ത് സ്കൂൾ ഓഫീസായി പ്രവർത്തിച്ചു കൊണ്ടിരുന്ന കോൺക്രീറ്റ് കെട്ടിടവും നിർമ്മിച്ചത് പുൽപ്പറമ്പിൽ ജോസഫച്ചന്‍റെ കാലത്താണ്. പള്ളിയുടെ മുൻപിലുള്ള വെയ്റ്റിംഗ് ഷെഡ് പണിക്ക് വേണ്ട ധനസഹായം ചെയ്തത് ചൊവ്വേലിക്കുടിയിൽ ശ്രീ തോമാച്ചൻ ആയിരുന്നു. കെ .എൽ. ഡി ബോർഡ് ഓഫീസ് കെട്ടിടം പണിയാൻ സ്ഥലം സംഭാവന ചെയ്തു. ടി ഓഫീസ് രാജകുമാരിയിൽ അനുവദിപ്പിക്കുന്നതിനും, രാജകുമാരിയിൽ ഭൂപണയ ബാങ്ക് ശാഖാ അനുവദിപ്പിച്ച് പ്രവർത്തനം നടത്തുന്നതിനും , രാജകുമാരിയിൽ വില്ലേജ് ഓഫീസ് അനുവദിപ്പിച്ച് കെട്ടിടം പണിയുന്നതിന് നേതൃത്വം നൽകിയതും നിസ്വാർത്ഥമതിയായ ജോസഫച്ചനായിരുന്നു. രാജകുമാരിയിൽ ടെലഫോൺ എക്സ്ചേഞ്ച് അനുവദിപ്പിക്കാൻ വേണ്ടി 100 ആളുകളെ സംഘടിപ്പിച്ച് ഫോണിന് അപേക്ഷ കൊടുപ്പിച്ചുകൊണ്ടും ഈ പ്രദേശത്തിന്‍റെ ഉന്നത വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് പള്ളിയുടെ മേൽ നോട്ടത്തിൽ (ഒരു പ്രൈവറ്റ് കോളേജ്) നിർമ്മലാ കോളേജ് ആരംഭിച്ചുകൊണ്ടും സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ ഈ നാടിനെ ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു. നീണ്ട 10 വർഷക്കാലം രാജകുമാരിയിലെ നാനാജാതി മതസ്ഥരായ ജനങ്ങളുടെ സർവോന്മുഖമായ വളർച്ചക്കായി അധ്വാനിച്ച ബഹു. ജോസഫച്ചൻ ഇവിടെനിന്നും 1987 ൽ ചെപ്പുകുളം പള്ളിയിലേക്ക് യാത്രയായി. 1987 മുതൽ 1988 വരെ ബഹു. നെടുമ്പുറം പോളച്ചൻ വികാരിയായി. ഒരു വർഷം അടുക്കും ചിട്ടയോടും ഐക്യത്തോടെയുള്ള പ്രവർത്തനം അദ്ദേഹം ഇടവക സമൂഹത്തിൽ നടത്തി. പള്ളിക്കുണ്ടായിരുന്ന കടബാദ്ധ്യതകൾ തീർത്ത് അന്നത്തെ സെമിത്തേരിയുടെ ചുറ്റുമതിൽ പണികഴിപ്പിച്ച ശേഷം അദ്ദേഹം രണ്ടാർ പള്ളിയിലേക്ക് സ്ഥലം മാറി പോയി . 1988 മുതൽ 1990 വരെ ബഹു. അഗസ്റ്റിൻ നടുവിലേമാക്കലച്ചൻ വികാരിയായി സേവനം ചെയ്തു. 1990 മുതൽ 94 വരെ ബഹു. പോൾ വിലങ്ങുപാറയച്ചൻ വികാരിയായി സേവനം നടത്തി. പള്ളിയുടെ വടക്ക് വശത്തു 42 സെന്‍റ് സ്ഥലം വിലയ്ക്ക് വാങ്ങിച്ച് അതിൽ ഒരു കിണറും നിർമ്മിച്ചു. പള്ളിയുടെ മുമ്പിലുള്ള മനോഹരമായ പോർച്ച് പണികഴിപ്പിച്ചത് അദ്ദേഹമാണ്. 4 വർഷക്കാലത്തെ സേവനത്തിനുശേഷം വടകോട് പള്ളിയിലേക്ക് സ്ഥലം മാറിപ്പോയി.
1994 ൽ ബഹു. അഗസ്റ്റിൻ നന്ദളത്ത് വികാരിയായി ചാർജ്ജെടുത്ത് സേവനം തുടങ്ങി. രാജകുമാരി ടൗണിൽ ഷോപ്പിംഗ് കോംപ്ലെക്സിന്‍റെ പണി പൂർത്തീകരിച്ചു. നടുമറ്റത്തു കമുങ്ങുംപുഴ കുഞ്ഞേപ്പ് പള്ളിക്ക് സംഭാവന ചെയ്ത സ്ഥലത്ത് വിശുദ്ധ ആഗസ്തിനോസിന്‍റെ നാമധേയത്തിലുള്ള കപ്പേളയുടെ പണി ആരംഭിച്ചു. ആവണക്കിൻചാൽ (പാലം സിറ്റി) പാലത്തുങ്കലിൽ വട്ടംകണ്ടത്തിൽ മത്തായി (പാപ്പ) പള്ളിക്കുവേണ്ടി സംഭാവന ചെയ്ത സ്ഥലത്ത് വി. ഗീവർഗീസ് പുണ്യവാളന്‍റെ നാമധേയത്തിൽ ഒരു കുരിശടിയുടെ പണിയും പൂർത്തീകരിക്കുകയും നവീന കൃഷിരീതികൾ നടപ്പിലാക്കി ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു. അഗസ്റ്റിനച്ചൻ 1999 ൽ ചുരുളി പള്ളിയിലേക്ക് വികാരിയായി നിയമിതനായി. 1999 മുതൽ 2002 വരെ ബഹു. ചാത്തോളിൽ ജോണച്ചൻ വികാരിയായി നിയമിക്കപ്പെട്ടു. രാജകുമാരി നോർത്തിൽ, വഴുതനപ്പിള്ളിൽ ജോസഫ് പള്ളിക്ക് സംഭാവനയായി നൽകിയ 2 സെന്‍റ് സ്ഥലത്ത് വേളാങ്കണ്ണി മാതാവിന്‍റെ നാമധേയത്തിലുള്ള ഒരു കപ്പേളയുടെ പണി പൂർത്തീകരിച്ചശേഷം അദ്ദേഹം ചെമ്പകപ്പാറ പള്ളിയിലേക്ക് വികാരിയായി നിയമിക്കപ്പെട്ടു.
2002 ൽ ബഹു. ആനിക്കോട്ടിൽ ജോണച്ചൻ വികാരിയായി സേവനം തുടങ്ങി. അദ്ദേഹത്തിൻ്റെ സേവനകാലത്താണ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷം നടക്കുന്നത്. പഴയ സെമിത്തേരിയുടെ ചുറ്റുമതിൽ പൊളിച്ച് വിപുലപ്പെടുത്തി കൂടുതൽ കുടുംബക്കല്ലറയും പൊതുക്കല്ലറയും നിർമ്മിച്ചു. മനോഹരമായ മണിക്കാൽ നിർമ്മിച്ചു. ഹോളീ ക്യൂൻസ് യു . പി സ്കൂളിന് വേണ്ടി മനോഹരമായ മൂന്നുനിലകെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചു. സ്കൂൾ കെട്ടിടത്തിന്‍റെയും മണിക്കാലിന്‍റെയും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത് അനിമോൻ മാത്യു ഉപ്പുവീട്ടിൽ ആണ് . ഈ കാലഘട്ടത്തിലാണ് ഫാത്തിമ മാതാവിന്‍റെ തിരുസ്വരൂപം കേരളത്തിൽ പര്യടനം നടത്തിയത്. പള്ളിയിൽ ഒരു രാത്രി മുഴുവൻ തിരുസ്വരൂപം വച്ച് പ്രാർത്ഥിക്കുവാനുള്ള ഭാഗ്യം ഇടവകയ്ക്ക് ലഭിച്ചു. 2004 ആഗസ്റ്റ് 31 ന് ഇടുക്കി രൂപത മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ 1 വർഷം നീണ്ടുനിന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. ജൂബിലി സ്മാരകമായി സെമിത്തേരി ചാപ്പലും പള്ളിയങ്കണത്തിൽ മനോഹരമായ ഗാഗുൽത്താ സമുച്ചയവും ഭംഗിയാർന്ന കൊടിമരവും നിർമ്മിച്ചു. ഒരു വർഷത്തെ വർണ്ണശബളമായ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ 2005 നവംബർ 3 ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ, മുൻ വികാരിമാരുടെ സഹകാർമ്മികത്വത്തോടെ നടന്ന ദിവ്യബലിയോടെ സമാപിച്ചു.
2006 മെയ് 20-ാം തിയതി 4 വർഷത്തെ സ്തുത്യർഹസേവനത്തിനുശേഷം ബഹു. ജോൺ ആനിക്കോട്ടിലച്ചൻ ഇടവകയിൽ നിന്നും സ്ഥലം മാറിപോവുകയും ഇടവകയുടെ പുതിയ വികാരിയായി ബഹു. ജോർജ്ജ് പാട്ടത്തേക്കുഴിയച്ചൻ സ്ഥാനമേൽക്കുകയും ചെയ്തു. അച്ചൻ്റെ നേതൃത്വത്തിൽ ബി. ഡിവിഷനിൽ പണികഴിപ്പിച്ച വി. അന്തോണീസിൻ്റെ നാമത്തിലുള്ള കുരിശടി 2007 ജനുവരി 26-ന് രാജാക്കാട് ഫൊറോന വികാരി ബഹു. ഫ്രാൻസീസ് ഇടവക്കണ്ടം അച്ചൻ നിർവ്വഹിച്ചു. 3 വർഷത്തെ സേവനത്തിനുശേഷം ബഹു. ജോർജ് പാട്ടത്തേക്കുഴിയച്ചൻ 2009 മെയ് 16-ന് സ്ഥലം മാറി പോയപ്പോഴാണ് ബഹു. ജയിംസ് ശൗര്യാംകുഴിയച്ചൻ വികാരിയായി സ്ഥാനമേൽക്കുന്നത്.
വിശ്വാസികളുടെ സാന്നിധ്യത്തിലും ഇടവക ജനങ്ങളുടെ എണ്ണത്തിലും വൻവർധനവ് നാൾക്കുനാൾ ഉണ്ടായി. ദൈവാലയം സന്ദർശിച്ച് പ്രാർത്ഥിച്ച് അനുഗ്രഹവുമായി മടങ്ങുന്നവർക്ക് വന്നു പോകുവാൻ സ്ഥലപരിമിതി തടസമായി. ഇതിന് പരിഹാരമായാണ് പുതിയ ദൈവാലയം എന്ന ആശയം കൈകൊണ്ടത്. ഇതേ തുടർന്ന് 2009 ആഗസ്റ്റ് 31 ന് അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് പുതിയ ദൈവാലയത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. പള്ളി പണികൾ ഊർജ്ജസ്വലമായി മുന്നേറിക്കൊണ്ടിരുന്നപ്പോൾതന്നെ പുതുതായി നിർമ്മിച്ച പള്ളിമുറി 2013 ഏപ്രിൽ 7 ന് വെഞ്ചിരിക്കപ്പെട്ടു. ഈ കാലയളവിലാണ് ഇടവകയുടെ നവീകരണത്തിനായി പുതുതായി ഒരു സന്ന്യാസിനീ സമൂഹത്തിൻ്റെ സാന്നിധ്യംകൂടി ഉണ്ടായത്. 2013 ഏപ്രിൽ 11 ന് ലിറ്റിൽ ഫ്ലവർ സമരിറ്റൻ കോൺവെൻ്റ് സ്ഥാപിതമായി. 5 വർഷക്കാലം നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾകൊണ്ട് പുതിയതും മനോഹരവുമായ ദൈവാലയം രാജകുമാരിയുടെ മണ്ണിലുയർന്നു. വളരെ സ്ഥലസൗകര്യങ്ങൾ കൊണ്ടുo നൂതനമായ വാസ്തുരീതികൾകൊണ്ടും മനോഹരമായ പുതിയ ദൈവാലയത്തിൻ്റെ കൂദാശാകർമ്മം അഭി. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് 2014 ഏപ്രിൽ 23 ന് നിർവ്വഹിച്ചു. ഇതേ കാലയളവിൽ തന്നെ ഖജനാപ്പാറയിലെ ലൂർദ്ദ്മാതാ കപ്പേളയുടെ കൂദാശാകർമ്മവും (ഏപ്രിൽ 25) നവീകരിച്ച പാലം കപ്പേളയുടെ വെഞ്ചിരിപ്പുകർമ്മവും (ഏപ്രിൽ 30) നടക്കുകയുണ്ടായി. സ്തുത്യർഹമായ സേവനത്തിനും നിസ്തുലമായ ഇടയധർമ്മത്തിനുംശേഷം ബഹു. ജയിംസ് ശൗര്യാംകുഴിയച്ചൻ 2014 മെയ് 24 ന് ഇടവകയിൽനിന്ന് സ്ഥലംമാറി പോവുകയും ബഹു. സെബാസ്റ്റ്യൻ മേലേട്ടച്ചൻ ഇടവക വികാരിയായി ചാർജ്ജെടുക്കുകയും ചെയ്തു.
2015-2016 കാലഘട്ടത്തിൽ കാരുണ്യവർഷാചരണത്തിൻ്റെ ഭാഗമായി ഇടവക ദൈവാലയം കരുണയുടെ തീർത്ഥാടന ദൈവാലയമായി പ്രഖ്യാപിക്കപ്പെട്ടു. ദൈവകരുണയുടെ സ്രോതസ്സു തേടി, പരി. അമ്മയുടെ മാദ്ധ്യസ്ഥ്യം പ്രാർത്ഥിച്ച് അനേകായിരങ്ങൾ രാജകുമാരി സന്ദർശിക്കുകയുണ്ടായി. 2017 മെയ് 20 ന് ബഹു. സെബാസ്റ്റ്യൻ മേലേട്ടച്ചൻ സ്ഥലംമാറിപോയപ്പോഴാണ് ബഹു. ഫ്രാൻസിസ് ഇടവക്കണ്ടമച്ചൻ വികാരിയായി രാജകുമാരിയിലെത്തിയത്. ഇടവകയുടെ നവീകരണത്തിനും ഭക്തസംഘടനകളുടെ ഊർജ്ജസ്വലതയ്ക്കും പ്രാധാന്യം നൽകിയ അച്ചൻ 2 വർഷത്തെ ശുശ്രൂഷയ്ക്കുശേഷം ഇവിടെനിന്നും യാത്രയായി. 2019 മെയ് 26 ന് ബഹു. അബ്രാഹം പുറയാറ്റച്ചൻ വികാരിയായി ചാർജ്ജെടുത്തു. രാജകുമാരിയമ്മയോടുള്ള സ്നേഹം തലമുറകളിൽനിന്ന് തലമുറകളിലേക്ക് വ്യാപിക്കുന്നതിൻ്റെ തെളിവാണ് 2019-ലെ മരിയൻ തീർത്ഥാടനം. മലയോര മേഖലയുടെ ആത്മീയ നവീകരണത്തിനായി 2019 സെപ്റ്റംബർ 7- )o തിയതി ഇടുക്കി രൂപതയുടെ ആദ്യ മരിയൻ തീർത്ഥാടനം അഭി. മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിൻ്റെ നേതൃത്വത്തിൽ രാജാക്കാടുനിന്നും കാൽനടയായി രാജകുമാരിയിലെത്തി. ആയിരങ്ങൾക്ക് ആത്മീയ ഉണർവിൻ്റെ അനുഭവമായിരുന്നത്. പരി. അമ്മയുടെ മാദ്ധ്യസ്ഥ്യം തേടിയെത്തുന്ന ജനങ്ങൾ കർത്താവിൻ്റെ കരുണയിലേക്കാണ് ആകർഷിക്കപ്പെടുന്നത് എന്ന ബോധ്യമാണ് നിത്യാരാധന ചാപ്പലിനെക്കുറിച്ചുള്ള ചിന്തയുണർത്തിയത്. 2021 ആഗസ്റ്റ് 31 ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ് പഴയ പള്ളിയെ നിത്യാരാധനാ ചാപ്പലായി കൂദാശ നടത്തി. പകൽനേരങ്ങളിൽ ഇടതടവില്ലാതെ ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുന്നതിനായി ധാരാളംപേർ എത്തുണ്ട്.
ആകുലതകൾക്ക് ആശ്വാസമായി, ഭീതികൾക്ക് ശാന്തിയായി, പ്രതീക്ഷകൾക്ക് അഭയംതേടി ഓടിയെത്തുന്നവർക്ക് ആശ്രയമായി ഹൈറേഞ്ചിന്റെ തിലകകുറിയായി, അഭയകേന്ദ്രമായി ഈ ദൈവാലയവും രാജകുമാരിയമ്മയും നിലകൊള്ളുന്നു.